Saturday, September 9, 2023

പ്രണയ വിലാസം

 ഹൃദയത്തിൽ കൂടുകെട്ടിയവർ

നാമൊരേപോൽ.

കൂട്ടുകൂടിയ കാലം മുതൽ

കൂടാനിമ്പമുണ്ടെന്നു കണ്ടെത്തി,

പിരിഞ്ഞവർ.


തോൽക്കാതിരിക്കാൻ

തമ്മിലകലാൻ പഠിപ്പിച്ച

കാലത്തിനൊരു തിരുത്ത്.

അകലുന്തോറും പ്രണയമാർദ്രം,

സർവ പ്രണയികൾക്കും.


നീയെനിക്കോണനിലാവ്

നീയെനിക്കോർമ്മത്തേങ്ങൽ

നിന്നിലുറയും മിഴിനീരിനാൽ

കുതിരുമിഷ്ടമീ ഞാൻ.

നിയെനിക്കെന്റെ

നിഴലെന്റെ സ്വത്വം.

നീ താണ്ടും വേഗമെന്റേതായി

പുലരും പകലിരവുകൾ.

നന്മ പുലരട്ടെ നിനക്കായെന്നു

ജപിക്കാനെനിക്കിഷ്ടം.

നന്മയാളും ലോകമേ

കാത്തുകൊൾകെന്നു

നിത്യനിത്യം പ്രാർഥന.


ഞാൻ പോരാളി തിരെപ്പോരാ

തിന്നുകൊഴുത്തെല്ലിൽ കുത്തി

കന്നം തിരിഞ്ഞു നടന്ന കാല-

ത്തന്നേ മാളോർ ചൊല്ലി തീരപ്പോരാ.

ഇന്നിപ്പോ സ്വന്തം നിഴലാട്ടുന്നു -

ഞാൻ തീരെപ്പോരാ.


ഒടുവിൽ ഒടുവിലീ

പടിയിറങ്ങുമ്പോൾ

ഞാനെന്തെടുക്കും

നിനക്കെന്തു നൽകും

പിന്നെയും അജ്ഞാത

- മെന്റെ വഴി

നിന്നെ ഞാനെങ്ങനെ

കൂട്ടു വിളിക്കും.


ഞാനൊരാൾ തോറ്റു തോറ്റ്

തോൽവിക്കും വേണ്ടാതായി.

താൻ താനെന്നു നടിച്ച്

തന്നത്താൻ നടക്കാനുതകാതായി.

ഇനിയേതൊരു യാത്രയ്ക്കും

പാകമേയല്ലെന്ന തരത്തിലായി.

യാത്ര പോകാൻ കൂട്ടില്ലെന്ന്

കൂടെ നടന്ന നിഴലു പോലും.

ഞാനല്ലേ നിന്നെ ചുമന്നു നടന്നത്,

ഞാനല്ലേ നിനക്കു തണലായത്,

നിന്റെ ദാർഷ്ഠ്യം പേറി

ഉലകത്തിൻ പഴിയേറ്റത്.

നീയുമെന്നെ വെടിത്തെന്നാൽ

ഞാനില്ലാതെ നിനക്കെന്തുലകം.

Friday, March 24, 2023

'പിറപ്പധിനിവേശങ്ങൾ


ജീവിതം കൊണ്ടകന്നവർ

മരണത്താൽ തൊട്ടുരുമ്മി

തീതുപ്പി പകയാടിയവർ.

അന്ധകാരത്തണലിടങ്ങളിൽ

ഉറങ്ങിയുണർന്നവർ.

നാമൊരേ നാടകത്തട്ടിൽ

നാണം കെട്ടുയിർത്തവർ.

നാമുദിച്ചസ്തമിക്കുന്നത്

ഒരേ ദിശയിലാകണം.

ഒരു കടലാഴം കിനാക്കൾ

പകുക്കണം തങ്ങളിൽ.

മറവിതൻ ഉന്മത്തപ്പുലയാട്ടിൽ

നിനക്കു ഞാനെനിക്കു നീ-

യോർമ്മത്താങ്ങാകണം.


പ്രണയ കാവ്യങ്ങളല്ല,

പ്രാണനോളം

പ്രണയിക്കാനാണിഷ്ടം.

ആകാശനീലിമയും അഗാഥതകളുമല്ല,

സമതലങ്ങളാണു പഥ്യം.

കാലുറയ്ക്കുമിടങ്ങൾ.

കാതലിച്ചു തളരാത്ത

കാറ്റിനൊപ്പം നൃത്തമാടുന്ന

മനസ്സാണെൻ്റെത്.

ഒരു മൂളിപ്പാട്ടു പോലെ

മെല്ലെയുണർന്ന് മുരണ്ടേയിരിക്കും.

ഞാൻ കാമുകനല്ല,

കവി കാമാർത്തൻ.


പടയോടിത്തളർന്ന്

വാഴ്‌വധിനിവേശങ്ങൾ പിന്നിട്ട്

പ്രണയത്താഴ് വരകളിൽ

ഉറഞ്ഞേ പോയൊരാൾ.

ഞാനാകാൻ ഞാനാടും

നാടകത്തെരു ക്കൂത്തുകൾ.

നാമൊരേ കാലത്ത്

ഒരേ കൊടിക്കൂറയ്ക്കു താഴെ

മനുഷ്യനാകാൻ നടത്തിയ

നാടകക്കളരികൾ.

എന്നിട്ടെന്താകാനെന്നു

ചോദിച്ചവരോടു

വ്യംഗ്യത്തിലാശങ്ക പതിച്ചൊര-

ട്ടഹാസം മുഴക്കി

പകയാടി തിമിർത്തവർ.

ഇല്ലെനിക്കീയവനിലൊരു

മേടയും മേൽവിലാസവും.

വെറുതേ വിതച്ചൊരു വിത്ത്

ഒരു പാഴ്ച്ചെടി, വഴിയോരത്തേക ജന്മം.

അത്രമേൽ കഥയില്ലാ കഥ -

പറഞ്ഞഴിച്ചു വേണം

പുതു ജാതകം പടുക്കാൻ.

ഞാനേകനനേകൻ.

ഞാനാകും വീൺവാക്കുടച്ച്,

മുഖമഴിച്ചൊരു മനുഷ്യനാകണം

ഈടുള്ളൊരു ഹൃദയം

വാടകയ്ക്കെടുക്കണമിനി

വിൽക്കാനൊരിഷ്ടമില്ലെന്ന്,

ഇഷ്ടത്താൽ തീർപ്പെഴുതണം.